Monday 26 August 2013

ചരിത്രം കുറിച്ച ബഹുജന മുന്നേറ്റം

ചരിത്രം കുറിച്ച ബഹുജന മുന്നേറ്റം
Posted on: 25-Aug-2013 01:33 AM
സെക്രട്ടറിയറ്റ് ഉപരോധസമരം സംബന്ധിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം

കൈരളി-പീപ്പിള്‍ ടിവി ജൂണ്‍ 11നാണ് സോളാര്‍ തട്ടിപ്പു വാര്‍ത്ത ജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്. 12നുതന്നെ നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഈ പ്രശ്നം ഉന്നയിച്ചു. 13ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും തട്ടിപ്പുമായുള്ള ബന്ധം പുറത്തുവന്നു. തട്ടിപ്പിന് നേതൃത്വം കൊടുത്തവര്‍ മുഖ്യമന്ത്രിയെ മറയായി ഉപയോഗിച്ചതും വ്യക്തമായി. തട്ടിപ്പിനിരയായവരെ വിശ്വസിപ്പിക്കാന്‍ സരിത മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി. ചിലരുടെ അടുത്തുനിന്ന് മുഖ്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ച് സംസാരിച്ചു. ചിലരെ മുഖ്യമന്ത്രിയുടെ അടുത്തുകൊണ്ടുപോയി ""പദ്ധതിയെക്കുറിച്ച് സംശയമൊന്നും വേണ്ട, നല്ല പദ്ധതിയാണ്, മുന്നോട്ട് പോയ്ക്കോളൂ"" എന്ന് മുഖ്യമന്ത്രിയെ കൊണ്ടുതന്നെ പറയിപ്പിച്ചു. തട്ടിപ്പുനായകരുടെ സംരക്ഷകന്റെ റോളാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. ബിജു രാധാകൃഷ്ണനും സരിതയും നടത്തിയ ചില തട്ടിപ്പുകളെപ്പറ്റി ഉയര്‍ന്ന പരാതികളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ക്കശനടപടി സ്വീകരിച്ചിരുന്നു. അന്ന് ബിജു രാധാകൃഷ്ണനും സരിതയും ജയിലിലടയ്ക്കപ്പെട്ടു. ജയിലില്‍ കഴിയുമ്പോഴാണ് സരിത പ്രസവിച്ചത്. പിന്നീട് ജാമ്യത്തിലിറങ്ങിയ രണ്ടുപേരും തട്ടിപ്പ് കേരളത്തിനു പുറത്തേക്ക് മാറ്റി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ഇരുവരും തിരിച്ചെത്തിയത്. തട്ടിപ്പില്‍ രണ്ടുപേര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളതെങ്കിലും ഭരണതലത്തിലുള്ള പല പ്രമുഖരെയും പ്രത്യേകരീതിയില്‍ സ്വാധീനിച്ച് തട്ടിപ്പിന് സഹായകമായ നിലപാടിലേക്കെത്തിച്ചത് സരിതയാണ്. 

മുഖ്യമന്ത്രിയുമായി സരിതയ്ക്ക് അടുത്ത ബന്ധം മുഖ്യമന്ത്രിയും ബന്ധുക്കളുമായി സരിതയ്ക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. 2011 മേയില്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കംമുതല്‍തന്നെ ഈ സംഘം കേരളത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 2012 ജനുവരിയില്‍ കോട്ടയം ജില്ലയില്‍ കടപ്ലാമറ്റത്ത് ഒരു പരിപാടിയില്‍ മുഖ്യമന്ത്രിയുടെ കാതില്‍ സരിത സ്വകാര്യം പറയുന്ന ചിത്രം കൈരളി-പീപ്പിള്‍ ആഗസ്റ്റ് 11ന് സംപ്രേഷണം ചെയ്തു. അധികാരത്തിലേറി ഏഴുമാസം കഴിയുമ്പോഴേക്കും മുഖ്യമന്ത്രിയുമായി തട്ടിപ്പുനായിക സരിതയ്ക്കുണ്ടായ അടുപ്പം വ്യക്തമാക്കുന്നതാണ് ഇത്. സരിതയെ താന്‍ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഡല്‍ഹിയില്‍ അതീവ സുരക്ഷാകേന്ദ്രമായ വിജ്ഞാന്‍ഭവനില്‍ സരിത മുഖ്യമന്ത്രിയുടെ കൂടെയുണ്ടായെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹചാരി കുരുവിളയാണ്. സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലായിരുന്നു അതെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. താന്‍ വിജ്ഞാന്‍ ഭവനില്‍ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് അവര്‍ വിശദീകരിച്ചതോടെ മുഖ്യമന്ത്രിയുടെ കള്ളത്തരം തുറന്നുകാട്ടപ്പെട്ടു. സരിതയോടൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ പോയതും മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിച്ചതും തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ വെളിപ്പെടുത്തി. ക്വാറി ഉടമ സംഘത്തോടൊപ്പമാണ് ശ്രീധരന്‍നായര്‍ വന്നതെന്നായി മുഖ്യമന്ത്രി. സെക്രട്ടറിയറ്റിലെ സിസിടിവിയില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടാകുമെന്നും അത് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ രണ്ടാഴ്ച മാത്രമേ നിലനില്‍ക്കൂ എന്നും പിന്നീടത് മാഞ്ഞുപോകുമെന്നും ഉള്ള വിചിത്രമായ വിശദീകരണമാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. അത് ശരിയല്ലെന്ന് സാങ്കേതികവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പിനിരയായ ടി സി മാത്യു സരിത തന്നെ വഞ്ചിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞു. മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. പരാതി പറഞ്ഞതിന്റെ അടുത്ത ദിവസം സരിത മാത്യുവിനെ വിളിച്ച് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനെക്കുറിച്ച് ക്ഷോഭത്തോടെ സംസാരിച്ചു.

സരിതയെക്കുറിച്ച് മുഖ്യമന്ത്രിയുടെ അടുത്ത് പരാതിപ്പെട്ടാല്‍ ഉടന്‍ സരിതയ്ക്ക് വിവരം ലഭിക്കുന്ന ഹോട്ട്ലൈന്‍ മുഖ്യമന്ത്രിയും സരിതയും തമ്മിലുണ്ടായിരുന്നു എന്നാണിത് കാണിക്കുന്നത്. തട്ടിപ്പുസംഘത്തിന്റെ തലവനായ ബിജു രാധാകൃഷ്ണനുമായി എറണാകുളത്ത് അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ മുഖ്യമന്ത്രി രഹസ്യചര്‍ച്ച നടത്തിയ വിവരം പുറത്തുവന്നു. മുഖ്യമന്ത്രിക്കെന്താണ് ഇത്രയും സമയം ഒരു തട്ടിപ്പുവീരനുമായി ചര്‍ച്ച ചെയ്യാനുള്ളതെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ കുടുംബകാര്യമാണ്, വെളിപ്പെടുത്താന്‍ പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തട്ടിപ്പുസംഘത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ തെളിവുകളുടെ കുത്തൊഴുക്കാണ് കേരളം കണ്ടത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പത്തനംതിട്ടയിലെ കോണ്‍ഗ്രസുകാരനായ ശ്രീധരന്‍നായരുടേതായിരുന്നു. ശ്രീധരന്‍നായരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തെ കൂട്ടി സരിത മുഖ്യമന്ത്രിയെ ഓഫീസില്‍ പോയി കണ്ടു. സംശയരഹിതമായി മുന്നോട്ടുപോകാന്‍ ഉമ്മന്‍ചാണ്ടി ശ്രീധരന്‍നായരോട് പറഞ്ഞു. ശ്രീധരന്‍നായര്‍ മജിസ്ട്രേട്ടിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരി ജോപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ് സരിതയ്ക്ക് ചെക്ക് കൊടുത്തതെന്ന് ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് പൊലീസ് മുഖ്യമന്ത്രിയെ ചോദ്യംചെയ്യേണ്ടതാണ്. ജോപ്പനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ച് മഹസ്സര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും വേണം. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഇതൊക്കെ ഒഴിവാക്കി. $ പ്രക്ഷോഭം; അടിച്ചമര്‍ത്തല്‍ ജൂണ്‍ 13ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച എല്‍ഡിഎഫ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണഘട്ടത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. കേരളീയസമൂഹം ഉറ്റുനോക്കുന്ന അത്യന്തം ഗൗരവമുള്ള ഈ പ്രശ്നത്തോട് മുഖം തിരിച്ചുനില്‍ക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. ജൂണ്‍ 13 മുതല്‍ ഒമ്പതുദിവസം എല്‍ഡിഎഫ് നിയമസഭയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സത്തയ്ക്ക് നിരക്കാത്ത നടപടിയാണുണ്ടായത്. സഭ ചേരുന്നത് ഏകപക്ഷീയമായി സസ്പെന്‍ഡ് ചെയ്തു. ജൂണ്‍ 24 മുതല്‍ ജൂലൈ 7 വരെ നിയമസഭ ചേര്‍ന്നില്ല. ജൂലൈ എട്ടിന് നിയമസഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് മറുപടി ഉണ്ടായില്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായില്ല. ജുഡീഷ്യല്‍ അന്വേഷണത്തിന് സന്നദ്ധമല്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജൂലൈ 9ന് ഗില്ലറ്റിന്‍പ്രയോഗത്തിലൂടെ സര്‍ക്കാരിന് പാസാക്കേണ്ടവയെല്ലാം പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍നിന്നിറങ്ങി പ്രകടനമായി സെക്രട്ടറിയറ്റിനു മുന്നിലെത്തി ധര്‍ണ നടത്തി. പ്രതിപക്ഷനേതാവ് വി എസ് സംസാരിച്ചുകൊണ്ടിരിക്കെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ഇതേതുടര്‍ന്ന് ഗുരുതരമായ ശ്വാസംമുട്ടലനുഭവപ്പെട്ട വി എസിനെയും സിപിഐ നേതാവ് സി ദിവാകരനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുക എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു ഈ ഗ്രനേഡ് ആക്രമണം. നിയമസഭയ്ക്കും സെക്രട്ടറിയറ്റിനും മുന്നിലേക്ക് മാര്‍ച്ച് ചെയ്ത മഹിളകള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഭീകര മര്‍ദനം ഏല്‍ക്കേണ്ടിവന്നു. ഗ്രനേഡ് പ്രയോഗം, ലാത്തിച്ചാര്‍ജ്, ജലപീരങ്കി പ്രയോഗം തുടങ്ങി അതിക്രൂരമായ മര്‍ദനം അഴിച്ചുവിട്ടു. നിരവധി സഖാക്കളെ ജയിലിലടച്ചു. പുതുപ്പള്ളിയില്‍നിന്നുള്‍പ്പെടെ ഗുണ്ടകളെയും രംഗത്തിറക്കി. യുവതികളെ ഉള്‍പ്പെടെ ഇത്തരക്കാര്‍ ക്രൂരമായി തല്ലിച്ചതച്ചു. പ്രക്ഷോഭം അനുവദിക്കില്ല എന്ന പ്രഖ്യാപനമായിരുന്നു എംഎല്‍എമാരുടെ നേര്‍ക്കുള്ള ആക്രമണം. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനും വെല്ലുവിളിക്കും ജൂലൈ 10ന് ഹര്‍ത്താല്‍ ആചരിച്ച്് സംസ്ഥാനം മറുപടി നല്‍കി. ജൂലൈ 1, 2 തീയതികളില്‍ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളിലും എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ ജാഥ നടത്തി. ജൂലൈ 3ന് ബൂത്തടിസ്ഥാനത്തില്‍ പ്രതിഷേധപ്രകടനവും ജൂലൈ 4ന് എല്ലാ നിയമസഭാമണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു. ജൂലൈ 12ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നില്‍ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി തൊഴിലാളി മാര്‍ച്ച് സംഘടിപ്പിച്ചു. 15ന് കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളും 16ന് സംയുക്ത വിദ്യാര്‍ഥി സംഘടനകളും 19ന് യുവജനസംഘടനകളും സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

ജൂലൈ 18ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ് പൊതുയോഗം നടന്നു. ജൂലൈ 19, 20, 21 തീയതികളിലായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു. പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടമായി സെക്രട്ടറിയറ്റിനും കലക്ടറേറ്റുകള്‍ക്കും മുന്നില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു. ജൂലൈ 22ന് രാവിലെ മുതല്‍ 23ന് രാവിലെ വരെ സെക്രട്ടറിയറ്റിനു മുന്നില്‍ എംപിമാരും എംഎല്‍എമാരും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും രാപ്പകല്‍ സമരം നടത്തി. എല്‍ഡിഎഫിന്റെ സംസ്ഥാനനേതാക്കളും പങ്കെടുത്തു. ജൂലൈ 24ന് രാവിലെ മുതല്‍ എല്ലാ ജില്ലയിലും സമരം ആരംഭിച്ചു. സെക്രട്ടറിയറ്റിനു മുന്നില്‍ 23ന് രാവിലെ മുതല്‍ 24ന് രാവിലെ വരെ ഡിവൈഎഫ്ഐ രാപ്പകല്‍ സമരം നടത്തി. ജില്ലകളില്‍നിന്നു ലഭിച്ച കണക്കനുസരിച്ച് 2,14,211 പേരാണ് രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തത്. ചില ജില്ലകളില്‍ കലക്ടറേറ്റിനു പകരം ജില്ലാ ആസ്ഥാനത്ത് പൊതുസ്ഥലത്തായിരുന്നു സമരം. ആഗസ്റ്റ് 4ന് രാവിലെ രാപ്പകല്‍ സമരരൂപം അവസാനിപ്പിച്ചു. ജില്ലകളില്‍ ആഗസ്റ്റ് 5, 6, 7 തീയതികളില്‍ വാഹനജാഥ സംഘടിപ്പിച്ചു. കാലവര്‍ഷക്കെടുതി കാരണം ഇടുക്കിയില്‍ ജാഥ റദ്ദുചെയ്തു. $ ഉപരോധം; ഐതിഹാസികം ആഗസ്റ്റ് 12ന് രാവിലെ മുതല്‍ സെക്രട്ടറിയറ്റ് ഉപരോധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. ഉപരോധം വിജയിപ്പിക്കാന്‍ പാര്‍ടി വിപുലമായ ഒരുക്കം നടത്തി. കൊല്ലം, തിരുവനന്തപുരം ജില്ലകളൊഴികെ എല്ലാ ജില്ലകളില്‍നിന്നും ഒരു ബ്രാഞ്ചില്‍നിന്ന് രണ്ടുവീതം സഖാക്കള്‍ പങ്കെടുക്കണമെന്നാണ് തീരുമാനിച്ചത്. കൊല്ലം ജില്ലയില്‍നിന്ന് 12,000ഉം തിരുവനന്തപുരം ജില്ലയില്‍നിന്ന് 15,000 ഉം വളന്റിയര്‍മാരെ തീരുമാനിച്ചു. എഴുപത്തി അയ്യായിരത്തിലധികം സമരഭടന്മാര്‍ പ്രക്ഷോഭത്തില്‍ അണിനിരന്നു. ഉപരോധം തടയാന്‍ സര്‍ക്കാര്‍ വഴിവിട്ട ശ്രമമാണ് നടത്തിയത്. വളന്റിയര്‍മാര്‍ക്കായി ബുക്കുചെയ്ത വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ റദ്ദു ചെയ്തു. വാഹനങ്ങളില്‍ വരുന്നവരെ വഴിയില്‍ തടഞ്ഞു. 22 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. ലോഡ്ജ് ഉടമകളെ പൊലീസ് ഭീഷണിപ്പെടുത്തി. സമരവളന്റിയര്‍മാര്‍ക്ക് മുറി നല്‍കിയാല്‍ പിന്നീട് ലോഡ്ജ് പ്രവര്‍ത്തിക്കാനാകില്ലെന്നായിരുന്നു ഭീഷണി. മിക്ക ലോഡ്ജുകളും മുറി റദ്ദു ചെയ്തു. കല്യാണമണ്ഡപങ്ങള്‍ പൊലീസ് ഭീഷണിയുടെ ഫലമായി ലഭിക്കാതായി. സമരവളന്റിയര്‍മാര്‍ക്ക് സൗകര്യമേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കരുതിയ വീടുകളില്‍ ചെന്ന് പൊലീസ് വീട്ടുകാരെ ഭീഷണിപ്പെടുത്തി. പലര്‍ക്കും നോട്ടീസ് നല്‍കി. സമരത്തെ പൊളിക്കാനായി സര്‍ക്കാര്‍ കൈക്കൊണ്ട അസാധാരണ നടപടികള്‍ സമരവളന്റിയര്‍മാരെ ആവേശം കൊള്ളിച്ചു. ഒട്ടേറെ സഖാക്കള്‍ രണ്ടും മൂന്നു ദിവസം മുമ്പേ സ്വയം സന്നദ്ധരായി തിരുവനന്തപുരത്തെത്തി. താല്‍ക്കാലിക പാചകശാലകള്‍ പൊളിക്കാന്‍ ശ്രമിച്ചു. ഇത് ജഗതിയില്‍ വന്‍ സംഘര്‍ഷത്തിലെത്തി. അവസാനം പൊലീസിന് പിന്തിരിയേണ്ടിവന്നു. എംഎല്‍എ ഹോസ്റ്റലിന്റെ ഗേറ്റ് അടച്ചുപൂട്ടി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം എംഎല്‍എമാരില്‍നിന്ന് ഉയര്‍ന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ പ്രതിഷേധിച്ച് ഗേറ്റിനു പുറത്ത് കസേര ഇട്ട് ഇരുന്നു. കോടിയേരി ബാലകൃഷ്ണനടക്കമുള്ള എല്‍ഡിഎഫ് എംഎല്‍എമാര്‍ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. സമരത്തെ നേരിടാനായി നഗരത്തിലെ പൊതു കക്കൂസുകള്‍ പൂട്ടിക്കുന്ന അപഹാസ്യമായ നടപടിയും പൊലീസ് സ്വീകരിച്ചു. കേന്ദ്രസേനയ്ക്കും പൊലീസിനും ക്യാമ്പ് ചെയ്യാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. നഗരത്തിലെ വിദ്യാലയങ്ങള്‍ ആദ്യമായാണ് പൊലീസ് ക്യാമ്പാക്കി മാറ്റുന്നത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് വളന്റിയര്‍മാര്‍ തിരുവനന്തപുരത്തെത്തി. ആഗസ്റ്റ് 12ന് രാവിലെ 8 മണിക്കാണ് വളന്റിയര്‍മാര്‍ സെക്രട്ടറിയറ്റ് ഉപരോധിക്കാന്‍ ആരംഭിച്ചത്. അതിനു മുമ്പുതന്നെ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും മന്ത്രിസഭായോഗം ചേരുന്നതിന് അര്‍ധസൈനിക സംഘത്തിന്റെ സംരക്ഷണയില്‍ സെക്രട്ടറിയറ്റിനകത്തെത്തി. സെക്രട്ടറിയറ്റില്‍ ഹാജരായത് 30 ശതമാനം ജീവനക്കാര്‍ മാത്രമാണ്. സെക്രട്ടറിയറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നും പൂര്‍ണമായും ഉപരോധിച്ചു. കന്റോണ്‍മെന്റ് ഗേറ്റ് തുറന്നിടാന്‍ പൊലീസ് വിപുലമായ സന്നാഹം ഒരുക്കിയിരുന്നു. കന്റോണ്‍മെന്റ് ഗേറ്റ് നേരിട്ട് ഉപരോധിക്കാനല്ല എല്‍ഡിഎഫ് തീരുമാനിച്ചത്. കന്റോണ്‍മെന്റ് ഗേറ്റിലൂടെ വാഹനങ്ങള്‍ വരുന്നതിനായി ഉയര്‍ത്തിയ ബാരിക്കേഡുകളും പൊലീസ് അണിനിരന്നതും കണക്കാക്കി പൊലീസ് തയ്യാറാക്കിയ വഴിയിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ വളന്റിയര്‍മാര്‍ ഉപരോധിച്ചു. ഒരുലക്ഷത്തോളം വളന്റിയര്‍മാര്‍ അണിനിരന്ന ഉപരോധത്തില്‍ സ്വീകരിക്കുന്ന സമരമുറ എല്‍ഡിഎഫ് നേരത്തേ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡോ പൊലീസിനെയോ വളന്റിയര്‍മാര്‍ തള്ളിമാറ്റില്ലെന്നും ബാരിക്കേഡിനു മുന്നിലും അണിനിരന്ന പൊലീസിനു മുന്നിലും വളന്റിയര്‍മാര്‍ ഇരിക്കും എന്നുമായിരുന്നു പ്രഖ്യാപിച്ചത്. നമ്മുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടാകരുതെന്നും സമരം സമാധാനപരമായാണ് സംഘടിപ്പിക്കേണ്ടതെന്നും ഉള്ളതുകൊണ്ടാണ് അത്തരമൊരു പ്രഖ്യാപനം പരസ്യമായി നടത്തിയത്.

സമരത്തിനകത്ത് അനാശാസ്യവ്യക്തികള്‍ നുഴഞ്ഞുകയറുന്നത് വളന്റിയര്‍മാര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ചില പ്രകോപനങ്ങളുണ്ടായെങ്കിലും പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും നിര്‍ദേശം പൂര്‍ണമായും പാലിച്ചാണ് മഹാഭൂരിഭാഗം വളന്റിയര്‍മാരും സമരത്തില്‍ പങ്കെടുത്തത്. എല്ലാ പരിമിതികളുമായും അവര്‍ പൊരുത്തപ്പെട്ടു. പതിനായിരങ്ങള്‍ റോഡില്‍ രാത്രി കിടന്നുറങ്ങി. ഉറങ്ങിക്കൊണ്ടിരിക്കെ മഴ പെയ്തത് ഉണ്ടാക്കിയ അസൗകര്യമൊന്നും സഖാക്കളെ അലട്ടിയില്ല. മഴ മാറി കുറച്ചുകഴിഞ്ഞപ്പോള്‍ അതേ റോഡില്‍ ത്തന്നെ വളന്റിയര്‍മാര്‍ കിടന്നുറങ്ങി. വിവിധ നിലവാരത്തിലുള്ള പാര്‍ടി നേതാക്കളും മറ്റ് എല്‍ഡിഎഫ് നേതാക്കളും വളന്റിയര്‍മാരുടെ ഒപ്പം സമരകേന്ദ്രങ്ങളില്‍ രാത്രി കഴിച്ചുകൂട്ടിയത് ശ്രദ്ധേയമായി. 15 പാചകകേന്ദ്രങ്ങളും ഭക്ഷണവിതരണകേന്ദ്രങ്ങളും ഉണ്ടായെങ്കിലും സ്വാഭാവികമായ പരിമിതികള്‍ തെല്ലും നീരസമില്ലാതെ വളന്റിയര്‍മാര്‍ സഹിച്ചു.

ആഗസ്റ്റ് 13ന് പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉണ്ടായ അസൗകര്യവും സഹിച്ചു. സൗകര്യം എത്ര പരിമിതമാണെങ്കിലും അതില്‍ തൃപ്തിപ്പെടുന്ന ഉയര്‍ന്ന ബോധം സമരവളന്റിയര്‍മാര്‍ പ്രകടിപ്പിച്ചു. സഹനസമരത്തില്‍ പങ്കെടുക്കുന്ന വളന്റിയര്‍മാരാണ് തങ്ങളെന്ന് അവര്‍ സമൂഹത്തിന് തെളിയിച്ചുകൊടുക്കുകയായിരുന്നു. ആഗസ്റ്റ് 12ന് വൈകിട്ട് സെക്രട്ടറിയറ്റിന് രണ്ടുദിവസം അവധി നല്‍കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫലത്തില്‍ 13, 14, 15 തീയതികളില്‍ സെക്രട്ടറിയറ്റിന് അവധിയായി. സമരഫലമായി ഭരണസിരാകേന്ദ്രം അടച്ചുപൂട്ടി ഭരണാധികാരികള്‍ക്ക് സ്ഥലംവിടേണ്ടിവന്നത് ഭരണത്തിനെതിരായി ഉയര്‍ന്ന ജനാഭിപ്രായവും പ്രക്ഷോഭത്തിന്റെ ശക്തിയും കൂടിയാണ് കാണിക്കുന്നത്. രണ്ടുദിവസം സെക്രട്ടറിയറ്റ് അടച്ചുപൂട്ടിയ അത്യസാധാരണമായ തീരുമാനം യുഡിഎഫ് ഭരണത്തിന്റെ തോല്‍വിയുടെ ആദ്യ ലക്ഷണമായിരുന്നു. ആഗസ്റ്റ് 13ന് രാവിലെ മ്യൂസിയം ജങ്ഷനില്‍ വളന്റിയര്‍മാര്‍ റോഡുപരോധിച്ചു. സ്വാതന്ത്ര്യദിന പരേഡിന്റെ പരിശീലനത്തിനുവന്ന കുട്ടികള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. ഉപരോധത്തില്‍ പങ്കെടുക്കുന്നവര്‍ക്കുപുറമെ കൂടുതല്‍ വളന്റിയര്‍മാര്‍ സമരത്തിനായി വരുന്ന കാഴ്ച സമരം കൂടുതല്‍ ശക്തിപ്പെടുന്നു എന്ന് വ്യക്തമാക്കി. പതിനായിരത്തോളം യുവാക്കള്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ 13ന് രാവിലെ സമരത്തില്‍ പങ്കെടുക്കാനെത്തിയത് സര്‍ക്കാരിനെ പരിഭ്രാന്തിയിലാക്കി. സമരം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുന്നു എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ സമരത്തിന്റെ കരുത്ത് അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന പിടിവാശി കാണിച്ച സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയുടെ സേവനം ലഭിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി സമ്മതിച്ചു. ആഗസ്റ്റ് 12ന്റെ സമരത്തെക്കുറിച്ച് അവലോകനം നടത്താന്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ ജുഡീഷ്യല്‍ അന്വേഷണപ്രഖ്യാപനം ഉണ്ടായത്. യോഗം സ്വാഭാവികമായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. രാജിക്ക് സന്നദ്ധനാകാതെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ച് എല്‍ഡിഎഫ് വിശദമായി ചര്‍ച്ച ചെയ്തു.

ചര്‍ച്ചയുടെ ഭാഗമായി എല്‍ഡിഎഫ് കണ്ടെത്തിയ കാര്യങ്ങള്‍ ഇവയാണ്: 
1. കേരളത്തിലും ഇന്ത്യയിലും താരതമ്യമില്ലാത്ത ഉജ്വലമായ ഒരു സമരപരിപാടിയാണ് ഉപരോധം. ചരിത്രവിജയമായി മാറിയ ഉപരോധസമരത്തിന് കക്ഷിവ്യത്യാസമെന്യേ നാട്ടുകാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഭരണകക്ഷിയില്‍പെട്ടവരടക്കം ഉപരോധസമരത്തെ അനുകൂലിച്ചു. എല്‍ഡിഎഫ് ഉയര്‍ത്തിയ മുദ്രാവാക്യം ശരിയായതുകൊണ്ടാണ് ഇത്തരത്തില്‍ പിന്തുണ ലഭിച്ചത്. ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഉപരോധസമരം തുടര്‍ന്നുപോയാല്‍ അഭൂതപൂര്‍വമായ ജനപിന്തുണയില്‍ ഒരു ഭാഗം തുടര്‍ന്നുമുണ്ടാകുമോ എന്നത് പരിശോധിക്കണം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപരോധസമരരൂപം തുടരുന്നത് ശരിയല്ല എന്ന് സമരത്തെ പിന്താങ്ങുന്നവരില്‍ ഒരു വിഭാഗം ചിന്തിക്കാനിടയുണ്ട്. അവര്‍ സമരം തുടരുന്നതിനോട് യോജിക്കാത്ത നിലപാട് സ്വീകരിച്ചേക്കാം. 

2. ഒരു ലക്ഷത്തോളം വളന്റിയര്‍മാര്‍ അണിനിരന്ന ഒരു സമരം തിരുവനന്തപുരം നഗരത്തെ വീര്‍പ്പുമുട്ടിക്കുകയാണ്. എന്നാല്‍, നഗരവാസികളില്‍നിന്ന് നേരിയ ഒരു അപസ്വരം പോലും ഉയര്‍ന്നില്ല. സമരത്തെ അനുകൂലിക്കുന്ന നിലപാടാണ് പൊതുവില്‍ നഗരവാസികളില്‍നിന്നുണ്ടായത്. ജുഡീഷ്യല്‍ അന്വേഷണപ്രഖ്യാപനം തള്ളി സമരം മുന്നോട്ടുപോയാല്‍ നഗരവാസികളില്‍ ഒരുവിഭാഗം സമരം തുടരുന്നതിനോട് വിയോജിക്കുന്ന നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. 

3. എല്‍ഡിഎഫിനു പുറത്തുനിന്നുപോലും നല്ല ജനപിന്തുണയോടെ തുടരുന്ന സമരത്തിന് ഇതിന്റെയെല്ലാം ഫലമായി ജനപിന്തുണയില്‍ ഒരു ഭാഗം നഷ്ടപ്പെടാന്‍ ജുഡീഷ്യല്‍ അന്വേഷണപ്രഖ്യാപനത്തിനുശേഷം സാധ്യതയുണ്ട്. 

4. സൂക്ഷ്മമായി വരുംവരായ്കകള്‍ വിശകലനം ചെയ്യാത്ത കുറെ സമരവളന്റിയര്‍മാരും എല്‍ഡിഎഫിന്റെ അണികളും മുഖ്യമന്ത്രിയുടെ രാജി കൂടി ഉണ്ടാകുന്നതുവരെ ഉപരോധസമരം തുടരണമെന്ന് ചിന്തിക്കാം. 

5. സമരത്തിന്റെ സുശക്തമായ വിജയത്തെത്തുടര്‍ന്ന് കൈവരിക്കാന്‍ കഴിഞ്ഞ ശ്രദ്ധേയമായ നേട്ടമാണ് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷവുമായി ആലോചിച്ച് നിശ്ചയിക്കുന്ന ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള ജുഡീഷ്യല്‍ അന്വേഷണമെന്നതിനാല്‍, മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള സമരം മറ്റു രൂപത്തില്‍ മുന്നോട്ടുകൊണ്ടുപോകാം എന്ന പ്രഖ്യാപനത്തോടെ ഉപരോധസമരരൂപം അവസാനിപ്പിക്കുകയാണ് ഏറ്റവും ഉചിതമായ തീരുമാനം എന്ന നിഗമനത്തില്‍ എല്‍ഡിഎഫ് എത്തിച്ചേര്‍ന്നു. ഉപരോധസമരരൂപം അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനം വമ്പിച്ച ഹര്‍ഷാരവത്തോടെയാണ് സമരവളന്റിയര്‍മാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രക്ഷോഭം ശക്തമായി തുടരുമെന്നും എല്‍ഡിഎഫ് പ്രഖ്യാപിച്ചു.

$ പൊതുസമൂഹത്തിന്റെ വമ്പിച്ച പിന്തുണ ഉപരോധം അവസാനിപ്പിച്ചതിനെ പൊതുസമൂഹം അനുകൂലിക്കുകയാണ്. സമരം പൊതുവില്‍ എല്‍ഡിഎഫിന്റെയും പ്രത്യേകിച്ച് സിപിഐ എമ്മിന്റെയും യശസ്സ് ഉയര്‍ത്തി. സിപിഐ എമ്മിന്റെ സംഘടനാശേഷിയും അച്ചടക്കവും പൊതുവില്‍ എല്ലാ വിഭാഗങ്ങളാലും പ്രശംസിക്കപ്പെട്ടു. ഒരുലക്ഷത്തോളം വളന്റിയര്‍മാര്‍ ത്യാഗപൂര്‍വം പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ, 30 മണിക്കൂറോളം വെറും തറയില്‍ ക്ഷമാപൂര്‍വം അണിനിരന്നത് എതിരാളികളെപ്പോലും അമ്പരപ്പിച്ച സംഭവമാണ്. ഇത്തരമൊരു അംഗീകാരം ഇഷ്ടപ്പെടാത്ത ശക്തികള്‍ ചരിത്രവിജയമായ സമരത്തെ ഒന്നും നേടാത്ത ഒരു സമരമായി ചിത്രീകരിക്കാനുള്ള ശ്രമം തുടങ്ങി. സമരഘട്ടത്തില്‍ താഴെതലം മുതല്‍ നേതൃതലം വരെ എല്‍ഡിഎഫില്‍ ഉയര്‍ന്നുവന്ന ഐക്യം വരുന്ന തെരഞ്ഞെടുപ്പിലും മറ്റും യുഡിഎഫിന് വന്‍ പ്രയാസമുണ്ടാക്കുമെന്ന ഭീതിയുള്ള കേന്ദ്രങ്ങള്‍ ഇത്തരം പ്രചാരണത്തിലേര്‍പ്പെടുന്നുണ്ട്. ചില മാധ്യമങ്ങള്‍ക്കെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ അനിയന്ത്രിതാവസ്ഥ ഉണ്ടാകുമെന്നും ഉദ്വേഗജനകമായ ദൃശ്യങ്ങള്‍ ലഭ്യമാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടാകാതെ സമരം വിജയകരമായി അവസാനിക്കുന്നത് അവരില്‍ നിരാശ ഉയര്‍ത്തി.

സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ച എല്‍ഡിഎഫിനെ ആ ഘട്ടത്തില്‍ പ്രശംസിച്ച ചില മാധ്യമങ്ങള്‍ പിന്നീട് യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമായി വാദങ്ങളുയര്‍ത്തി. സമരഘട്ടത്തില്‍ കേരളത്തിലുയര്‍ന്നുവന്ന ഗൗരവമായ പ്രശ്നത്തില്‍ ഇടപെടാനാകാതെ മാറിനില്‍ക്കുന്ന ബിജെപി സമരം അവസാനിപ്പിച്ചപ്പോള്‍ സമരത്തെ അപഹസിക്കാന്‍ മുന്നോട്ടുവന്നു. എല്‍ഡിഎഫിന്റെ ചില നേതാക്കള്‍ അണിയറയ്ക്കുള്ളില്‍ യുഡിഎഫിലെ പ്രമുഖരുമായി കൂടിയാലോചിച്ചാണ് സമരം അവസാനിപ്പിച്ചതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു. പരിഹാസ്യമായ ഈ ആരോപണത്തിന് ചില മാധ്യമങ്ങള്‍ പ്രചാരണം നല്‍കി. അതോടൊപ്പം, ചില മധ്യസ്ഥര്‍ സമരം ഒത്തുതീര്‍ക്കാന്‍ രംഗത്തുവന്നിരുന്നെന്നും ഇക്കൂട്ടര്‍ ആരോപിച്ചു. എന്തും വിളിച്ചുപറയാന്‍ പ്രയാസമില്ലാത്ത ഇവര്‍ ചന്ദ്രശേഖരന്‍ കേസിനെയും ലാവ്ലിന്‍ കേസിനെയും ഗൂഢാലോചനയുടെ ഭാഗമായി അണിനിരത്തി. രാഷ്ട്രീയശത്രുക്കളോട് ഒത്തുകളിക്കുന്ന സംസ്കാരം വോട്ട് വില്‍പ്പനയിലൂടെ തുടരുന്ന പാര്‍ടിയാണ് ബിജെപി. മഹാത്മാഗാന്ധി കോളേജില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നടന്ന അത്യന്തം ഹീനമായ ആക്രമണത്തിന്റെ ഭാഗമായി പൊലീസ് നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് ബിജെപിയാണ്. ഉപരോധസമരഘട്ടത്തില്‍ യുഡിഎഫിനകത്ത് ഭിന്നത ശക്തിപ്പെട്ടു. ചില ഘടക കക്ഷികള്‍ പരസ്യനിലപാട് സ്വീകരിച്ചു. ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി വേണ്ടിവന്നാല്‍ കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ മടിക്കില്ലെന്ന് മുസ്ലിംലീഗ് പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി നയിക്കുന്ന മന്ത്രിസഭയിലേക്ക് താനില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പരസ്യനിലപാട് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിപ്പിച്ചു. മുഖ്യമന്ത്രിയും ഓഫീസും ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ പെടേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ല. പൊലീസന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരില്ല. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടാത്ത ജുഡീഷ്യല്‍ അന്വേഷണം കേവലം പ്രഹസനം മാത്രമാകും. അതുകൊണ്ടുതന്നെ അതംഗീകരിക്കാനാകില്ലെന്ന് എല്‍ഡിഎഫ് അസന്ദിഗ്ധമായവിധം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജി കൂടി ആവശ്യപ്പെട്ടുള്ള സമരം മുഖ്യമന്ത്രി രാജിവയ്ക്കാതെ അവസാനിപ്പിച്ചതില്‍ ചെറിയ ഒരു വിഭാഗം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കുറച്ചൊക്കെ ആശയക്കുഴപ്പവും ചെറിയതോതില്‍ നിരാശയും ഉണ്ടായാല്‍ അതില്‍ അസ്വാഭാവികതയില്ല. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനുശേഷവും സെക്രട്ടറിയറ്റ് ഉപരോധസമരം നീട്ടിക്കൊണ്ടുപോയാല്‍ ആദ്യഘട്ടങ്ങളില്‍ പ്രക്ഷോഭത്തെ അനുകൂലിച്ച പുതിയ ചില ജനവിഭാഗങ്ങള്‍ ഒരു പരിധി വരെ അകന്നുപോയെന്നുവരാം. സര്‍ക്കാര്‍ പ്രഖ്യാപനം വന്ന ഉടനെ സമരം പിന്‍വലിക്കേണ്ടതില്ലായിരുന്നു, കുറെസമയം കഴിഞ്ഞ് പിന്‍വലിച്ചാല്‍ മതിയായിരുന്നു എന്നൊരു വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. സമരം പിന്‍വലിച്ചതിനോട് യോജിച്ചാണ് ഈ വാദം ഉയര്‍ത്തുന്നത്. എല്‍ഡിഎഫ് യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രിയുടെ ജുഡീഷ്യല്‍ അന്വേഷണപ്രഖ്യാപനം ഉണ്ടാകുന്നത്. അപ്പോള്‍ത്തന്നെ ഉപരോധസമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ഏതെങ്കിലും ഘടക കക്ഷി തങ്ങള്‍ക്ക് ആലോചിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ പ്രസ്തുത യോഗത്തില്‍ തീരുമാനമുണ്ടാകില്ലായിരുന്നു. എല്ലാ പാര്‍ടികളും അനുകൂലിച്ചുകൊണ്ടാണ് സമരം അവസാനിപ്പിക്കല്‍ തീരുമാനമുണ്ടായത്. എല്‍ഡിഎഫ് തീരുമാനം സെക്രട്ടറിയറ്റിനു മുന്നില്‍ പ്രഖ്യാപിക്കാന്‍ വൈകുന്നേരം വരെ കാത്തുനില്‍ക്കുന്നത് പ്രായോഗികമായി ചില പ്രശ്നങ്ങളുണ്ടാക്കും. എല്‍ഡിഎഫ് ഉപരോധസമരം അവസാനിപ്പിച്ചു എന്ന വാര്‍ത്ത പരക്കുന്നതോടെ സമരത്തിന്റെ ഗൗരവം നഷ്ടപ്പെടും. സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് എല്‍ഡിഎഫിനുള്ള കാഴ്ചപ്പാട് വിശദീകരിക്കാന്‍ വൈകുന്നത് ആശയക്കുഴപ്പമുണ്ടാക്കും. അതേവരെ പ്രശംസനീയരീതിയില്‍ അച്ചടക്കം പാലിച്ച് സമരത്തില്‍ പങ്കെടുക്കുന്ന വളന്റിയര്‍മാര്‍ക്ക് എത്രയുംവേഗം എല്‍ഡിഎഫ് തീരുമാനം അറിയാന്‍ സൗകര്യമൊരുക്കുകയാണ് ശരി. പാലിച്ചുവന്ന അച്ചടക്കം വളന്റിയര്‍മാര്‍ സമരം അവസാനിപ്പിക്കുന്ന ഘട്ടത്തിലും പിരിഞ്ഞുപോകുമ്പോഴും നിലനിര്‍ത്തണമെന്ന കാഴ്ചപ്പാട് സമരനേതൃത്വത്തിനുണ്ടായിരുന്നു. ആ രീതിയില്‍ അവസാനിപ്പിച്ചതുകൊണ്ടുതന്നെയാണ് ഉപരോധസമരത്തിന് വന്‍തോതില്‍ പ്രശംസ ലഭിച്ചത്. പൂര്‍ണമായി നമുക്ക് സംഘടിപ്പിക്കാന്‍ സാധ്യമാണോ എന്ന ആശങ്ക സൃഷ്ടിക്കുംവിധമുള്ള സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് സമരവളന്റിയര്‍മാര്‍ക്കുവേണ്ടി രൂപപ്പെടുത്തേണ്ടിയിരുന്നത്. സംഘാടകസമിതി, ശ്ലാഘനീയമായ വിധത്തില്‍, അവസരത്തിനൊത്തുയര്‍ന്ന്, രാപ്പകല്‍ അധ്വാനിച്ച്, അതൊക്കെ ക്രമീകരിക്കുന്നതില്‍ ശ്രദ്ധിച്ചു. പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും തിരുവനന്തപുരം ജില്ലാകമ്മിറ്റി ഇക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

മുമ്പൊരിക്കലും ഏറ്റെടുത്തിട്ടില്ലാത്ത സമരരൂപങ്ങളും രീതികളും ഏറ്റെടുക്കാന്‍ നമുക്ക് ധൈര്യം പകരുന്ന ഒരനുഭവമാണ് ഉപരോധസമരം പകര്‍ന്നുനല്‍കുന്നത്. ഒപ്പം ശ്രദ്ധിക്കേണ്ട കുറവുകളും ദൗര്‍ബല്യങ്ങളും സൂക്ഷ്മമായി കണ്ടെത്തി തിരുത്താനും കഴിയണം. പാര്‍ടിയിലെയും എല്‍ഡിഎഫിലെയും ഐക്യവും നമ്മുടെ യശസ്സുയര്‍ത്തിയ ഘടകമാണ്. ഇത് കാത്തുസൂക്ഷിക്കാനാകണം. ഉപരോധസമരം എല്ലാ അര്‍ഥത്തിലും ചരിത്രവിജയമായി മാറി. എല്‍ഡിഎഫ് ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ ഭാഗമായ മുഖ്യമന്ത്രിയുടെ രാജി നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭം തുടരണം. നിലവില്‍ മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്ന പരിപാടി തുടരും. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നല്ല ജനപങ്കാളിത്തത്തോടെ തുടരും. മറ്റു സമരമാര്‍ഗങ്ങള്‍ എല്‍ഡിഎഫ് തീരുമാനിക്കും.
- See more at: http://www.deshabhimani.com/newscontent.php?id=343839#sthash.obKA0bZr.dpuf

No comments:

Post a Comment